Tuesday 9 September 2008

പൊന്നോണ സ്മൃതികളില്‍.

പൊന്നോണം വരുന്നുണ്ടെ-
ന്നെല്ലാരും പറയുന്നു

ഓണ വില്ലൊലിയില്ല
പൂവിളി കേള്‍ക്കാനില്ല
പൂക്കളം തീര്‍ക്കാനൊരു
കൊച്ചു മുറ്റവുമില്ല

മുക്കുറ്റിത്തൈകളില്ല
തുമ്പക്കുടങ്ങളില്ല
താണുപറക്കുന്നൊരാ
പൊന്നോണത്തുമ്പിയില്ല

പൂക്കളും പൂമ്പാറ്റയും
തുമ്പിയും തുമ്പപ്പൂവും
കോടിമുണ്ടുടുത്തുണ്ണാന്‍
മാതോരുമില്ലെങ്കിലും
ഓണം വരുന്നുണ്ടെന്നെന്‍
പാഴ്മനം തുടിയ്ക്കുന്നു.

കണ്ണാടിച്ചുമരുള്ള
കടകള്‍ക്കുള്ളിലെല്ലാം
കടലാസുപൂക്കള്‍തന്‍
കാടുകള്‍ അനവധി

നിറങ്ങള്‍ കണ്ണില്‍ കുത്തി
നീറ്റലുണ്ടാക്കുന്നിതു
നിറഞ്ഞ സ്മൃതികളില്‍
നെടുവീര്‍പ്പുയരുന്നു.

കണ്ണാന്തെളിപ്പൂക്കള്‍തന്‍
തെളിമയോര്‍മ്മകളില്‍
തുമ്പപ്പൂ തന്നൊരിറ്റു
മധുവെന്‍ രസനയില്‍
ഉത്രാട രാത്രികള്‍തന്‍
കേളികള്‍ കാതുകളില്‍
അലയായ് ഓണനിലാ-
വൊളിയായ് വിടരുന്നു.

കനവില്‍ ഓണമെന്ന-
സ്മൃതിയതുണരുമ്പോള്‍
കാതങ്ങളെത്ര ദൂരെയാകിലും
കാലത്തിന്റെയൊഴുക്കില്‍
ഒറ്റയ്ക്കൊരു തുരുത്തില്‍ പിണഞ്ഞാലും
വ്യഥകള്‍ മറന്നെന്റെ
മാനസം തുടിയ്ക്കുന്നു.

തുടിയ്ക്കാതിരിക്കുവതെങ്ങനെ
ഞാനുമൊരു കൈരളി പെറ്റപുത്രന്‍
കനവില്‍ പൊന്നോണത്തിന്‍
സ്മൃതികള്‍ പേറുന്നവന്‍.