Saturday 1 March 2008

വഴി വെട്ടുന്നോരോട് ഒരു തള്ളയ്ക്കു പറയാനുള്ളത്.

വഴി വെട്ടുന്നോരേ ങ്ങളോടെനിക്കൊരു വിരോധൂല്യാട്ടോ.
ങ്ങക്ക് ഞാന്‍ കട്ടഞ്ചായ തരാം കഞ്ഞ്യെള്ളം തരാം.
എറയത്ത് ഇരിയ്ക്കാന്‍ പനന്തട്ക്ക് തരാം.
വഴിപ്പണിക്കാരെ നിയ്ക്ക് ന്റെ എട്വോഴി മാത്രം മതി.
നിയ്ക്ക് ന്റെ വേലിപ്പടര്‍പ്പ് മാത്രം മതി.

വഴിവെട്ടുന്നോരേ...
ങ്ങടെ വഴീക്കൂടെ കാളവണ്ടീം,തീവണ്ടീം വരും.....ന്ന് കേട്ടു.
ങ്ങടെ വഴീക്കൂടെ വീമാനൂം കപ്പലും വരും....ന്ന് കേട്ടു.
ങ്ങടെ വഴീക്കൂടെ തേനും പാലും വരും...ന്ന് കേട്ടു.
ങ്ങടെ വഴീക്കൂടെ മാത്രേ ഇതൊക്കെ വരുള്ളൂന്നും കേട്ടു.

വന്നോട്ടെ വന്നോട്ടെ പക്ഷേ,
ന്റെ അതിര്ന്ന് ഒരു തൂമ്പാകെളച്ചാല്,
ന്റെ വേലിക്കല്ന്ന് ഒരു തൂപ്പ് ഒടിച്ചാല്,
കഷ്ണിയ്ക്കും ഞാന്‍ എല്ലാറ്റിനീം.

ങ്ങള് കാണ്..ണ്ടാ തെക്കേപ്രത്തൂടെ പോണ പൊന്തക്കാട്?
അതൊരു വഴിയേര്ന്നു, ങ്ങക്കും മുമ്പേ കൊറേപ്പെര് വെട്ട്യേത്.
ങ്ങക്കറിയ്വോ ?... ഒക്കെ ആ വഴീക്കൂടെ വരുംന്ന് പറഞ്ഞാ...
ന്റെ പൊന്നൂം...ന്റെ പൊന്നൂം അവര്ടെ കൂടെ പോയ്ത്.
ങ്ങക്കറിയ്വോ ആവഴീക്കെടന്നാ...ന്റെ പൊന്നു.....

ങ്ങക്ക് ഞാന്‍ കട്ടഞ്ചായ തരാം, കഞ്ഞ്യെള്ളം തരാം കുട്ട്യോളെ.
എറയത്ത് ഇരിയ്ക്കാന്‍ പനന്തട്ക്കും തരാം.
യ്ക്ക് ന്റെ എട്വോഴി മാത്രം മതി,
നിയ്ക്ക് ന്റെ വേലിപ്പടര്‍പ്പ് മാത്രം മതി.

വഴിപ്പണിക്കാരെ......
ന്റെ വേലിയ്ക്കലെങ്ങാനും കയ്യ് വച്ചാ
ന്റെ എതയ്ക്കലെങ്ങാനും തൂമ്പാ കൊണ്ടാല്
കഷ്ണിയ്ക്കും ഞാന്‍.